വാര്‍ത്താ വിവരണം
പിലാത്തറ നിവാസികളെ കണ്ണീരിലാഴ്ത്തി ബസ്സപകടം , അഞ്ചു മരണം . ഭയം വിട്ടുമാറാതെ നാട്ടുകാർ
4 November 2017
പിലാത്തറയ്ക്കടുത്തായി മണ്ടൂരിൽ ടയർ പഞ്ചറായ ബസിനു സമീപം അടുത്ത ബസ് കാത്തു നിൽക്കുന്നവരിൽ അഞ്ചു പേർ തൊട്ടുപിറകെയെത്തിയ സ്വകാര്യ ബസിടിച്ചു മരിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഏഴു പേർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കൂടുതൽ യാത്രക്കാർ മഴകാരണം മാറിനിന്നതിനാൽ ആണ് രക്ഷപെട്ടത് . മൂന്നു പേർ സംഭവ സ്ഥലത്തുവച്ചും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണു മരണപ്പെട്ടത് .
പയ്യന്നൂരിൽ നിന്നു പഴയങ്ങാടിയിലേക്കുള്ള അൻവിദ എന്ന ബസിന്‍റെ ടയർ മണ്ടൂർ ടൗണിനടുത്ത് ഇറക്കവും വളവുമുള്ള ഭാഗത്തു കേടായതിനെ തുടർന്നു ബസ് മാറിക്കയറാൻ വേണ്ടി പുറത്തിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽ പെട്ടത്. അഞ്ചു മിനിട്ടിനു ശേഷം ഇതേ റൂട്ടിൽ വന്ന വിഘ്നേശ്വര എന്ന ബസിന് ഇവർ കൈകാണിച്ചുവെങ്കിലും അമിത വേഗത്തിൽ വന്ന ബസ് ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഈ ബസ്സ് മുന്നിൽ ഉണ്ടായ ബൈക്ക് യാത്രക്കാരനെ തട്ടിയെങ്കിലും ബൈക്ക് യാത്രക്കാരൻ വയലിലേക്ക് മറിഞ്ഞതിനാൽ മറ്റു പരിക്ക് ഏൽക്കാതെ രക്ഷപെട്ടു . അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ ഇറങ്ങി ഓടി രക്ഷപെട്ടു . പിന്നീട് അൻവിദയിലും ഇടിച്ച ശേഷമാണു ബസ് നിർത്തിയത്.
നാലു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത് . ഏഴോം സ്വദേശി ടി.പി സുബൈദ (35 ) മകന്‍ മുസീദ്, (18) ഏഴോം , ചെറുകുന്ന് അമ്പലപ്പുറം സ്വദേശി പി. സുജിത്, പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ കെ വി (58 ) , പെരുമ്പ സ്വദേശി അബ്‌ദുൾ കരീം എന്നിവരാണ് മരിച്ചത് . മരിച്ചവരുടെ മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്കു മാറ്റി. പരിക്കേറ്റവർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് .
അപകടമുണ്ടാക്കിയ ബസിന്‍റെ ഡ്രൈവര്‍ ചെങ്കല്‍ സ്വദേശി പ്രതീഷിനെ പോലീസ് അറസ്റ്റു ചെയ്തു. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്താണ് പ്രതീഷിനെതിരെ കേസെടുത്തത് . അയാൾ ഇന്ന് ആദ്യമായാണ് ഈ ബസ്സിൽ ചാർജ്ജെടുത്തിട്ടുള്ളത് .